വയനാട് ഇരുളത്ത് ഓണാഘോഷത്തിന് നിറം പകർന്നത് വമ്പൻ പൂക്കളം.
ഇരുളം ജിഎച്ച്എസ് സ്കൂൾ ഗ്രൗണ്ട് മുഴുവൻ പൂക്കളമൊരുക്കിയാണ് ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമാക്കിയത്. 25,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കൂറ്റൻ പൂക്കളം ഒരുക്കിയിരിക്കുന്നത്.
മാവേലിക്കൊപ്പം ഇരുളത്തുകാരുടെ ഹൃദയത്തോട് ചേർന്നുനിന്ന കാട്ടാനയായ മണിയനും പൂക്കളത്തിൽ ഇടംപിടിച്ചു.
നാട്ടുകാരുമായി ഏറെ സൗഹൃദത്തിലായിരുന്ന മണിയൻ 2019ലാണ് ചരിഞ്ഞത്. മണിയന്റെ വിയോഗത്തിൽ നാട്ടുകാർ മൗനജാഥ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ആ സ്നേഹബന്ധത്തിന്റെ ഓർമ കൂടിയാണ് ഇത്തവണത്തെ പൂക്കളത്തിലൂടെ ഇരുളത്തുകാർ പങ്കുവെക്കുന്നത്.
ഗുണ്ടൽപേട്ടിൽ നിന്ന് എത്തിച്ച പത്ത് ടൺ പൂക്കളാണ് ഭീമൻ പൂക്കളത്തിനായി ഉപയോഗിച്ചത്. നാട്ടുകാരുടെ കൂട്ടായ്മയിൽ മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പൂക്കളം പൂർത്തിയായത്.
ലയൺസ് ക്ലബ്ബിന്റെ ആശയത്തിൽ ആരംഭിച്ച കൂറ്റൻ പൂക്കളത്തിന് പിന്നാലെ നാട്ടുകാരും കൈകോർത്തു.
ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ച ഇരുളത്തെ ഓണാഘോഷം 27 വരെ നീണ്ടുനിൽക്കും. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക മത്സരങ്ങൾക്കൊപ്പം വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമാണ്.
ഇരുളത്തിന്റെ ഒന്നാം സാംസ്കാരിക ആഘോഷമെന്ന നിലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം നാട്ടുകാരുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി മാറുകയാണ്.




