പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.
അതേസമയം, പിഴ ചുമത്തിയത് ആറന്മുളയിലെ രക്ഷാപ്രവർത്തനത്തിനിടെ അല്ലെന്നും അടൂരിൽ നടത്തിയ പരിശോധനയ്ക്കിടെയാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ജീപ്പിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന മുൻവശത്തെ ആഡംബര ലൈറ്റുകളുടെ പേരിലാണ് 5,200 രൂപ പിഴ ഈടാക്കിയത്.
പ്രളയബാധിതരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഓഫ് റോഡ് വാഹനം ഉപയോഗിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മെഴുവേലി സ്വദേശിയായ വാഹന ഉടമയ്ക്കാണ് പിഴ ചുമത്തിയത്. എംഎൽഎയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴത്തുക അടയ്ക്കുകയും ചെയ്തു.
സംഭവം വിവാദമായതും ശക്തമായ പ്രതിഷേധം ഉയർന്നതും തുടർന്ന് ബന്ധപ്പെട്ട എംവിഡി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു.




