സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നടപടികൾ വിപുലീകരിക്കുന്നു. രോഗവ്യാപനത്തിന്റെ കൃത്യമായ ചിത്രം ലഭ്യമാക്കുന്നതിനായി സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള വിവരശേഖരണവും ഇനി ആരോഗ്യവകുപ്പ് നേരിട്ട് ഏകോപിപ്പിക്കും.
പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിനും ഹോട്ട്സ്പോട്ടുകൾ കൃത്യമായി തിരിച്ചറിയുന്നതിനുമായി സ്വകാര്യ ആശുപത്രികൾ ദിവസേന രോഗബാധിതരുടെ കണക്കുകൾ കൈമാറണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. നിലവിൽ സർക്കാർ ആശുപത്രികളിലെ കണക്കുകൾ മാത്രമാണ് ഔദ്യോഗികമായി പുറത്തുവിടുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങൾ ഉൾപ്പെടാതെ ഹോട്ട്സ്പോട്ടുകൾ കൃത്യമായി നിർണയിക്കാൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ഇതിനായി സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 13,747 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് രണ്ടുപേർ മരണപ്പെടുകയും ചെയ്തു. കൂടാതെ നാല് പേർക്ക് മലേറിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, നിപ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മഴക്കാലത്ത് പകർച്ചവ്യാധി വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.




