ബെംഗളൂരു ഹെബ്ബാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പി.യു.സി പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് 17 കാരിയായ തനുശ്രീ ആത്മഹത്യ ചെയ്തെന്ന മാതാവിന്റെ മൊഴിയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിലുള്ള വൈരുദ്ധ്യമാണ് സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്. സംഭവത്തിൽ ഹെബ്ബാൾ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഹെബ്ബാൾ മനോരായണപാളയ സ്വദേശിനിയായ തനുശ്രീയെ വ്യാഴാഴ്ചയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ പരാജയത്തെത്തുടർന്ന് മകൾ ജീവനൊടുക്കിയെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നടന്ന സംഭവത്തെക്കുറിച്ച് രാത്രി പത്ത് മണിയോടെ മാത്രമാണ് മാതാവ് പോലീസിനെ വിവരം അറിയിച്ചത്. ഈ ഏഴ് മണിക്കൂർ വൈകൽ തന്നെ ബന്ധുക്കളിൽ വലിയ സംശയമുണ്ടാക്കിയിരിക്കുകയാണ്.
വെള്ളിയാഴ്ച പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണ്ണായകമായത്. മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ രാത്രി പത്ത് മണിയോടെയാണ് അമ്മയും മറ്റു നാലുപേരും ചേർന്ന് തനുശ്രീയെ കയറിൽ നിന്ന് താഴെയിറക്കിയതും ബന്ധുക്കളെ വിവരമറിയിച്ചതും. മരണം കഴിഞ്ഞ് ഒൻപത് മണിക്കൂറിലധികം വിവരം മറച്ചുവെച്ചു എന്നാണ് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ ആരോപിക്കുന്നത്.
തനുശ്രീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണസമയത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. മൃതദേഹം മാറ്റിയതിലും പോലീസിനെ അറിയിക്കുന്നതിലും മനഃപൂർവ്വമായ കാലതാമസം ഉണ്ടായതായി ഇവർ ആരോപിക്കുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹെബ്ബാൾ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മരണസമയം സംബന്ധിച്ച വൈരുദ്ധ്യങ്ങൾ പരിഗണിച്ച് മാതാവിന്റെയും അവരോടൊപ്പമുണ്ടായിരുന്ന ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. അയൽവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




