തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിലുള്ള അമർഷം തുടരുന്നതിനിടെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിർണ്ണായക നീക്കങ്ങളുമായി ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തെ ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയാണ്.
പുതിയ മന്ത്രിസഭയുടെ ഭാഗമാകാൻ രമേശ് ചെന്നിത്തലയോട് എഐസിസി ഔദ്യോഗികമായി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നൽകി അതൃപ്തി പരിഹരിക്കാനുള്ള സാധ്യതകളും സജീവമാണ്. നേരത്തെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ വഴുതക്കാട്ടെ വീട്ടിലെത്തി ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ സംസാരിച്ചിരുന്നു. ജോസഫ് വാഴക്കൻ, വി.ടി ബൽറാം, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും ഈ കൂടിക്കാഴ്ചയുടെ ഭാഗമായി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്ന ചെന്നിത്തല, സതീശന് ആശംസകൾ നേരാതെ ഗുരുവായൂരിലേക്ക് പോയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇന്ന് രാവിലെ ഗുരുവായൂർ സന്ദർശന വേളയിൽ അദ്ദേഹം മൗനം വെടിഞ്ഞു. “ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പദത്തിലേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന ചെന്നിത്തലയെ തഴഞ്ഞതിൽ വലിയൊരു വിഭാഗം പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാവിനെ മാറ്റിനിർത്തുന്നത് സർക്കാരിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമോ അതോ മാറിനിന്ന് പിന്തുണയ്ക്കുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.




