ആലുവയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ അമിത അളവിൽ നൽകിയ സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസ്.
ആലുവ ജില്ലാ ആശുപത്രിയിലെ ഡോ. ഹബ്നയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആലുവ തൊട്ടുമുഖം സ്വദേശികളായ കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഞ്ച് കിലോ മാത്രം തൂക്കമുള്ള കുഞ്ഞിന് പത്ത് കിലോ തൂക്കത്തിനുള്ള മരുന്നിന്റെ അളവാണ് ഡോക്ടർ കുറിച്ചുനൽകിയതെന്നാണ് പരാതി. മരുന്ന് നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതോടെ ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മൂന്നാം മാസത്തെ വാക്സിനേഷനുശേഷം ഉണ്ടായ പനി നിയന്ത്രിക്കാനാണ് പാരസെറ്റമോൾ നിർദേശിച്ചത്. ഡോക്ടർ തെറ്റായ ഡോസ് രേഖപ്പെടുത്തിയതാണ് അമിത അളവിൽ മരുന്ന് നൽകാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഡോക്ടറുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




