കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68-കാരൻ മരിച്ചു. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീറാണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം.
സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. അപകടം നടന്നിട്ട് ഏറെ സമയമായിട്ടും ഉദ്യോഗസ്ഥർ എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.
ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ വന്യജീവി ആക്രമണങ്ങൾ പതിവാകുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണെന്നും, കൂട്ടമായി എത്തുന്ന കാട്ടുപോത്തുകളെ താൽക്കാലികമായി ഓടിച്ചുവിടുന്നതിനപ്പുറം ശാശ്വത പരിഹാരത്തിനായി വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു.
അതേസമയം, തിരുവനന്തപുരം പാലോട്–മൈലമൂട് റോഡിലും കൂട്ടമായി കാട്ടുപോത്തുകളെ കണ്ടു. ഇന്നലെ രാത്രി ഇതുവഴി യാത്ര ചെയ്ത വാഹനയാത്രക്കാരാണ് റോഡരികിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുത്തിയത്. സുമതി വളവിന് സമീപത്തായിരുന്നു ഇവയെ കണ്ടത്. ഏതാനും നാളുകൾക്ക് മുൻപ് പാണ്ടിയൻപാറ മേഖലയിൽ ബൈക്ക് യാത്രക്കാർക്ക് നേരെയും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു.
വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരും നാട്ടുകാരും മുന്നറിയിപ്പ് നൽകുന്നു.




