ഹരിപ്പാട്: ബാറിനുമുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടലുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം മൂന്നു പേരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് തുലാമ്പറമ്പ് സ്വദേശികളായ മഹേഷ്, സുമേഷ്, വിനായക് എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നാലാമനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തരയോടെ നാരകത്തറ ജീനാ ബാറിനു മുന്നിലായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തി ബാറിലെ മുറിയിൽ താമസിക്കുകയായിരുന്നു കാർത്തികപ്പള്ളി സ്വദേശി ആദിത്യൻ മനോജും സംഘവും. ഒന്നാം പ്രതി മഹേഷും കൂട്ടാളിയും സഞ്ചരിച്ച കാർ ബാറിനു മുന്നിൽ അശ്രദ്ധമായി പിന്നോട്ടെടുക്കവെ മറ്റ് വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതു ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ ഇവരെ അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നു.
ഇതിനിടെ ഹെൽമറ്റും കമ്പിവടിയുമായി എത്തിയ പ്രതികൾ ആദിത്യനെയും സംഘത്തെയും ക്രൂരമായി മർദിച്ചു. ഹെൽമറ്റ് ഉപയോഗിച്ച് ആദിത്യന്റെ തല ലക്ഷ്യമാക്കി അടിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ അടി ചെവിയുടെ ഭാഗത്താണ് കൊണ്ടത്. ആക്രമണത്തിൽ ആദിത്യന്റെ മൂക്കിന്റെ പാലത്തിനും ഇടത് ചെവിയുടെ ഭാഗത്തെ എല്ലിനും പൊട്ടലേറ്റിട്ടുണ്ട്. തലയ്ക്കു നേരിട്ട് അടികൊണ്ടിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
അക്രമത്തിനു പിന്നാലെ കമ്പിവടിയുമായി യുവാക്കളുടെ മുറിയിലെത്തിയ സംഘം വധഭീഷണി മുഴക്കുകയും കാറിന്റെ ഡിക്കി തല്ലിത്തകർക്കുകയും ചെയ്തു. പരാതി നൽകാതിരിക്കാൻ ഇവർ ചികിത്സ തേടിയ ആശുപത്രിയിലും പ്രതികൾ ഭീഷണിയുമായി എത്തി. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ, കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഹരിപ്പാട് പൊലീസ് സംഘം വളഞ്ഞുപിടിച്ചത്. കൊലപാതകക്കേസിനും കഴിഞ്ഞവർഷം ഒരാളുടെ കൈവെട്ടിയ കേസിലും പ്രതിയായ ഒന്നാം പ്രതി മഹേഷ്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഈ അതിക്രമം നടത്തിയത്.




