തിരുവനന്തപുരം: നാൽപ്പതോളം കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ ബാലരാമപുരത്ത് പൊലീസിന്റെ പിടിയിൽ. പുന്നക്കാട് സ്വദേശി ജംബുലിംഗം സുരേഷാണ് ബാലരാമപുരം പൊലീസിന്റെ പിടിയിലായത്.
വീടിന് സമീപത്തെ യുവതിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിന്റെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിച്ചേർന്നത്. സംസ്ഥാനത്ത് പൊലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ ഗ്രിപ്പിന്റെ’ ഭാഗമായാണ് ഈ അറസ്റ്റ്.
12 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷം സുരേഷ് വീണ്ടും ഗുണ്ടാസംഘം രൂപീകരിച്ച് പിടിച്ചുപറി ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. സമീപത്തെ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തുകയും മാല ഉൾപ്പെടെയുള്ളവ മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തതായും ഇയാൾക്കെതിരെ പരാതിയുണ്ട്. മരക്കൊമ്പുകളിൽ താത്കാലികമായി വീടൊരുക്കിയായിരുന്നു സുരേഷ് ഒളിവിൽ കഴിഞ്ഞിരുന്നത്.
പ്രദേശം പണി പൂർത്തിയാകാത്ത ഒരു വീട്ടിൽ ഇയാൾ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബാലരാമപുരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ട ഉടൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ സുരേഷ് ശ്രമിച്ചെങ്കിലും, പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




