ന്യൂഡൽഹി: 2000 രൂപ വരെയുള്ള യു.പി.ഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. പണം അയക്കുന്നവരിൽ നിന്നോ സ്വീകരിക്കുന്നവരിൽ നിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു തരത്തിലുള്ള ഫീസും ഈടാക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷൻ 10 എ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ നിർദേശം പുറപ്പെടുവിച്ചത്. റൂപേ, ഡെബിറ്റ് കാർഡ്, 2000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ എന്നിവ ഇലക്ട്രോണിക് പേയ്മെന്റ് രീതികളായി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് യു.പി.ഐ സേവനം സൗജന്യമായി തുടരുമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ തീരുമാനം.
കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ടാക്സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്മെന്റ് ബില്ലിന് പിന്നാലെ യു.പി.ഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം.
അതേസമയം, 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എം.ഡി.ആർ ആണ് ഇതുമായി ബന്ധപ്പെട്ട പ്രധാന വിഷയം. 2019 അവസാനം വരെ പേഴ്സൺ-ടു-മർച്ചന്റ് ഇടപാടുകൾക്ക് 0.3 ശതമാനം വരെ എം.ഡി.ആർ ഈടാക്കിയിരുന്നു. എന്നാൽ 2020 മുതൽ യു.പി.ഐ ഇടപാടുകളുടെ എം.ഡി.ആർ നിർത്തിവെച്ചിരുന്നു.
എം.ഡി.ആർ തിരികെ കൊണ്ടുവരുന്നതിനായി പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. എം.ഡി.ആർ നടപ്പാക്കിയാൽ ഇടപാടിൽ പങ്കാളികളായ ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കും അതിന്റെ ഒരു വിഹിതം ലഭിക്കും.
എന്നാൽ ഉപഭോക്താക്കളിൽ നിന്നോ വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളിലോ ചാർജ് ഈടാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.




