നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പിതാവിനായി മക്കൾ കല്ലറ നിർമിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഗോപൻ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.
ഗോപൻ സ്വാമിയുടെ മരണം കൊലപാതകമാണെന്നും മൃതദേഹം സമാധിയാക്കിയെന്ന കുടുംബത്തിന്റെ വാദത്തിലും കല്ലറ നിർമാണത്തിലും ദുരൂഹതയുണ്ടെന്നും നേരത്തെ സംശയം ഉയർന്നിരുന്നു. സംഭവത്തിൽ ഹൈക്കോടതി വരെ ഇടപെടുകയും മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തിരുന്നു.
മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലും ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കേസിൽ തുടർനടപടികൾ അവസാനിപ്പിക്കുന്നത്.
ഒന്നര വർഷം മുമ്പ് നടന്ന സംഭവം സമാധി വിവാദത്തോടെ സംസ്ഥാനത്താകെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിലവിൽ ഗോപൻ സ്വാമിയുടെ സമാധിസ്ഥലത്ത് ക്ഷേത്രം സ്ഥാപിച്ച് പൂജകൾ നടക്കുന്നുണ്ട്. ഭാവിയിൽ ഇവിടെ വലിയ ക്ഷേത്രം നിർമിച്ച് തീർഥാടന കേന്ദ്രമാക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.




