കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി റോബിൻ, 33, ആണ് വിശാഖപട്ടണത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒളിവിലിരിക്കെ അച്ഛനെ ഫോണിൽ വിളിച്ചതാണ് പ്രതിയിലേക്ക് എത്താൻ പൊലീസിന് നിർണായകമായത്. റോബിന്റെ അച്ഛന്റെ ഫോൺ നേരത്തെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെയാണ് വിശാഖപട്ടണത്തുനിന്ന് അച്ഛന് ഫോൺ കോൾ എത്തിയത്.
നമ്പറിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വിശാഖപട്ടണം തുറമുഖത്തിന് സമീപം തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന മേഖലയിലാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് വിശാഖപട്ടണത്തേക്ക് തിരിക്കുകയും റോബിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന തിരുവനന്തപുരം സ്വദേശി ചന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ജൂൺ 25-ന് രാത്രി റെയിൽവേ സ്റ്റേഷന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിലായിരുന്നു സംഭവം.
മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏറെ നാളായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് താമസിച്ചിരുന്ന റോബിനെ ചന്ദ്രന്റെ മരണത്തിന് ശേഷം അവിടെ കാണാതായതോടെയാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.
തുടർന്ന് ആലപ്പുഴ മുഹമ്മയിലെ വീട്ടിലെത്തിയ പൊലീസ് റോബിനെക്കുറിച്ച് സൂചനകൾ തേടിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് അച്ഛന് ലഭിച്ച ഫോൺ കോൾ അന്വേഷണത്തിൽ വഴിത്തിരിവായത്.
വിശാഖപട്ടണത്തെ തൊഴിലാളി താമസകേന്ദ്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കണ്ണൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.




