ന്യൂഡൽഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാള വില കുതിക്കുന്നു. ഡൽഹിയിൽ സവാളയുടെ ചില്ലറ വില കിലോയ്ക്ക് 62 രൂപ വരെ ഉയർന്നു. രാജ്യത്തെ പല വിപണികളിലും സവാള വില 60 മുതൽ 65 രൂപ വരെയെത്തിയതായാണ് റിപ്പോർട്ട്.
കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കൽ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു. സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് പ്രധാനമായും ഉത്തരവാദികളെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
അതേസമയം വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ശക്തമാക്കി. നാഫെഡ്, എൻ.സി.സി.എഫ് എന്നിവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കേന്ദ്രീയ ഭണ്ഡാർ, മൊബൈൽ വാനുകൾ എന്നിവ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
സർക്കാരിന്റെ ബഫർ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിച്ച് ലഭ്യത വർധിപ്പിക്കാനാണ് നീക്കം. റെയിൽവേ വഴിയും റോഡ് മാർഗവും പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കും.
ഏകദേശം 800 ടൺ സവാളയാണ് അടിയന്തരമായി പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലെത്തിച്ച് സർക്കാർ ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ വിൽക്കുന്നത്.
ഉത്സവ സീസണിലെ ആവശ്യകത നിറവേറ്റാൻ ആവശ്യമായ സവാള രാജ്യത്ത് ലഭ്യമാണെന്നും നിലവിൽ കയറ്റുമതി നിരോധനം പരിഗണിക്കുന്നില്ലെന്നും മന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി.
അതേസമയം, കർഷകർക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കർഷക സംഘടനകൾ ആരോപിച്ചു. സവാള വില കുത്തനെ ഇടിഞ്ഞ സമയത്ത് മഹാരാഷ്ട്രയിലെ കർഷകരിൽനിന്ന് സർക്കാർ നേരത്തെ സവാള സംഭരിച്ചിരുന്നുവെന്നും, കർഷകർ തങ്ങളുടെ സ്റ്റോക്കിന്റെ ഭൂരിഭാഗവും വിറ്റഴിച്ചതിന് ശേഷമാണ് ചില്ലറ വില ഉയർന്നതെന്നും മന്ത്രി പറഞ്ഞു.
അന്തിമ വിലയിൽ കർഷകർക്ക് ന്യായമായ വിഹിതം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനുമുള്ള സർക്കാർ ഇടപെടൽ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.




