തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനം ആചരിച്ച് കുടുംബം. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങുകൾ.
ഷിജിനെ കാണാതായി 30 ദിവസം പിന്നിട്ടതോടെയാണ് മരിച്ചതായി കണക്കാക്കി കുടുംബം ചരമദിനച്ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ ജൂലൈ 31-നാണ് വള്ളം മറിഞ്ഞതിനെ തുടർന്ന് ഷിജിനെ കടലിൽ കാണാതായത്.
തിരച്ചിൽ നടത്തിയെങ്കിലും ഷിജിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കുടുംബം ഷിജ് മരിച്ചതായി കണക്കാക്കി മുപ്പതാം ചരമദിനം ആചരിച്ചത്.
ഷിജിനെ കണ്ടെത്തുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നാരോപിച്ച് കുടുംബം നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഷിജിന്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
എന്നാൽ ഷിജിന്റെ മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കുടുംബത്തിന് മുന്നിലുള്ളത് കാത്തിരിപ്പിന്റെ വേദനയാണ്. പ്രിയപ്പെട്ടവന്റെ അവസാന വിവരം പോലും ലഭിക്കാതെയാണ് കുടുംബം ചരമദിനച്ചടങ്ങുകൾ നടത്തിയത്.




