മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. വിചാരണ നിർത്തിവെച്ച് കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയാണ് കോടതിയിൽ ഹർജി നൽകിയത്.
കേസിൽ ഉന്നതർ ഇപ്പോഴും അന്വേഷണപരിധിക്ക് പുറത്താണെന്നാണ് ഹാരിസ് ജിഫ്രിയുടെ ആരോപണം. കൃത്യമായ ഗൂഢാലോചന നടന്ന കേസാണെങ്കിലും ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. താമിർ ജിഫ്രി മരിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ താമിർ ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. കേസിലെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരുന്നതിനും അന്വേഷണപരിധിയിൽനിന്ന് വിട്ടുനിൽക്കുന്നവരെ ഉൾപ്പെടുത്തി അന്വേഷണം നടത്തുന്നതിനുമായി വിചാരണ നിർത്തിവെച്ച് പുനരന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.




