സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടത്. ഈ കാലയളവിൽ കേരളത്തിന് ലഭിച്ചത് 1,213.1 മില്ലിമീറ്റർ മഴ. സാധാരണയായി ലഭിക്കേണ്ടത് 1,556.2 മില്ലിമീറ്റർ മഴയാണ്.
ഏഴ് ജില്ലകളിലാണ് ഗണ്യമായ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മഴ കുറഞ്ഞത് വയനാട്ടിലും ഇടുക്കിയിലുമാണ്. വയനാട്ടിൽ 51 ശതമാനവും ഇടുക്കിയിൽ 44 ശതമാനവും മഴ കുറഞ്ഞു. എറണാകുളത്ത് 22 ശതമാനം, കൊല്ലത്ത് 27 ശതമാനം, പാലക്കാട്ട് 24 ശതമാനം, തൃശൂരിൽ 25 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ രണ്ട് ശതമാനം അധികമഴ ലഭിച്ചു. കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും മഴയിൽ കാര്യമായ കുറവും രേഖപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.




