മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി കാപ്പാ നിയമപ്രകാരം അറസ്റ്റിൽ. വണ്ടൂർ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുൽ ഹമീദ് (39) ആണ് പിടിയിലായത്. കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളിലാണ് വീണ്ടും അറസ്റ്റിലാകുന്നത്.
കഴിഞ്ഞ മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവം. കാളികാവ് പുറ്റമണയിലെ വാടക ക്വാർട്ടേഴ്സിൽ വച്ച് പ്രതി കാമുകിയുമായി ചേർന്ന് ഭാര്യയെ മുറിയിൽ പൂട്ടിയിട്ടെന്നാണ് പരാതി. തുടർന്ന് കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണി തിരുകുകയും കത്രിക ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. പ്രതിയുടെ അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ സംഭവിച്ചത് അപകടമാണെന്ന് വരുത്തിത്തീർത്ത് പിറ്റേന്ന് ആശുപത്രിയിലെത്തിച്ച ശേഷം സ്വന്തം വീട്ടിലാക്കി പ്രതി കടന്നുകളയുകയായിരുന്നു. മാർച്ച് 23നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരെ മറ്റ് നിരവധി ഗുരുതര കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൂക്കോട്ടുംപാടം പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ പിതാവ് ചൈൽഡ് ലൈനിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു.
ഭാര്യയുടെ 28.5 പവൻ സ്വർണാഭരണങ്ങളും ബിസിനസ് ആവശ്യത്തിനെന്ന പേരിൽ കൈപ്പറ്റിയ 2.8 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തതായും പരാതിയുണ്ട്. വൻകിട ലഹരി സംഘങ്ങളുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. പൊലീസ് യൂണിഫോം ധരിച്ച് ആൾമാറാട്ടം നടത്തിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. നിലമ്പൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷാഹുൽ ഹമീദിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.




