മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിൽ കോട്ടുവാലക്കാട് സ്വദേശി കുന്നത്തേരി മുസ്തഫയാണ് മരിച്ചത്. 60 വയസായിരുന്നു.
ചെമ്മാട് ടൗണിലെ സി.ഐ.ടി.യു യൂണിയൻ ചുമട്ടുതൊഴിലാളിയായിരുന്നു മുസ്തഫ. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം. ചെമ്മാട്–കക്കാട് റോഡിൽ ചന്തപ്പടിക്ക് സമീപമായിരുന്നു സംഭവം.
കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന് റോഡിൽ എടുത്ത കുഴി മൂടാതെ കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. കുഴിയിൽ തെന്നിയതിനെ തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മുസ്തഫയും മകൻ ഷുഹൈബും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കുടിവെള്ള പദ്ധതിക്കായി റോഡ് കീറിയ ശേഷം പൂർവസ്ഥിതിയിലാക്കാത്തത് മേഖലയിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
അധികൃതരുടെ അനാസ്ഥയാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന ആരോപണവുമായി കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.




