സൗദി അറേബ്യയിലെ നജ്‌റാന്‍ മേഖലയില്‍ ഹൂതികളുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാര്‍ക്കും നാല് വിദേശികള്‍ക്കുമാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. സൗദിക്കെതിരെ ഹൂതികളും ഇറാഖി മിലിഷ്യകളും ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സൈനിക ക്യാമ്പുകളിലും ഹൂതികള്‍ വ്യാപകമായ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. മറീബ്, ഹദ്രാമൗദ്, റുവൈക്, അല്‍-അബര്‍, അല്‍ താനിയ എന്നീ മേഖലകളിലായിരുന്നു ആക്രമണം. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ യെമന്‍ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ “വഞ്ചനാപരമായ ആക്രമണം” നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്ക് അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തെ അപലപിച്ച് യെമനിലെ അമേരിക്കന്‍ എംബസിയും രംഗത്തെത്തി. അതേസമയം, നിരവധി സൈനിക ക്യാമ്പുകളും സൈനികരുടെ താവളങ്ങളും ആയുധ-വെടിക്കോപ്പു ശേഖരങ്ങളും തകര്‍ത്തതായും കിഴക്കന്‍ യെമനിലെ സൈനിക വാഹനങ്ങള്‍ നശിപ്പിച്ചതായും ഹൂതികള്‍ അവകാശപ്പെട്ടു.
ആക്രമണത്തില്‍ ആളപായവും വസ്തുനാശവും ഉണ്ടായതായി യെമന്‍ എമര്‍ജന്‍സി ഫോഴ്‌സസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഹൂതികളുടെ അവകാശവാദങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.




