ശബരിമല നെയ്യ് ക്രമക്കേട് കേസിൽ നിർണായക വഴിത്തിരിവ്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ അംഗം അജികുമാറിനെയും പ്രതിചേർക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും.
ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും പ്രതിപ്പട്ടികയിൽ ഉൾപ്പെടും. പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണത്തിന്റെ മേൽനോട്ടത്തിനായി എസ്.പി.മാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകൾ വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് കൈമാറിയിട്ടുണ്ട്.
അന്വേഷണത്തിൽ നിർണായക തെളിവായി കണക്കാക്കുന്നത് മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു നൽകിയ റിപ്പോർട്ടാണ്. മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ അരവണയുടെ ഗുണമേന്മ വർധിക്കുമെന്നും, ഒരു പ്രസാദക്കൂട്ടിന് ആവശ്യമായ നെയ്യിന്റെ അളവ് 10 ലിറ്ററിൽ നിന്ന് 7 ലിറ്ററായി കുറയ്ക്കാമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
ഇതിനിടെ, ശബരിമല മെയിൻ സ്റ്റോറിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മെയിൻ സ്റ്റോർ സൂപ്രണ്ടുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
നെയ്യ് ക്രമക്കേട് അന്വേഷണത്തിനിടെയാണ് മറ്റ് സാമ്പത്തിക ക്രമക്കേടുകളും പുറത്തുവന്നത്. ആവശ്യത്തിലധികം, അഞ്ചിരട്ടിയിലേറെ സാധനങ്ങൾ മെയിൻ സ്റ്റോറിലേക്ക് വാങ്ങിക്കൂട്ടിയെന്നും, അഭിഷേക ആവശ്യങ്ങളുടെ മറവിലായിരുന്നു ഈ വാങ്ങലുകളെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
.




