ലഹരിക്കേസിൽ അധ്യാപകർ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികളെ നേർവഴിയിലേക്ക് നയിക്കേണ്ട അധ്യാപകർ തന്നെ ലഹരി ഇടപാടുകളിൽ ഉൾപ്പെട്ടത് ഗുരുതരമായ കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.
മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയ സാഹചര്യം അംഗീകരിക്കാനാകില്ലെന്നും, സമൂഹത്തിൽ വലിയ ഉത്തരവാദിത്തമുള്ളവരാണ് അധ്യാപകരെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, വടകര എംഡിഎംഎ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. അറസ്റ്റിലായ അധ്യാപകർ ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം വയനാട് സ്വദേശിയായ ഒരു യുവാവിലേക്കാണ് കൈമാറിയിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്ന് സംശയിക്കുന്ന ഇയാൾ കേരളം വിട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യുആർ കോഡുകളിലേക്കുമായി ഒരു കോടിയിലേറെ രൂപ കൈമാറിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ലഹരി ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ടുകൾ വഴി പണം സ്വീകരിക്കുന്ന രീതിയാണ് പ്രതികൾ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേർ പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കേസിലെ പ്രധാന വിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അറസ്റ്റിലായ അധ്യാപകർ കൈമാറാൻ തയ്യാറായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്ന് തെളിഞ്ഞാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലാകാതിരിക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.




