ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട നടപടികളിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സേനാ മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ്. ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ എടുത്ത എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം ഡയറക്ടർ ജനറൽ എന്ന നിലയിൽ താൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സേനയുടെ ബഹുമതിദാന ചടങ്ങിൽ സംസാരിക്കവെയാണ് ഗ്യാനേന്ദ്ര പ്രതാപ് സിംഗിന്റെ പ്രതികരണം. ഭയമില്ലാതെ ചുമതലകൾ നിർവഹിക്കണമെന്നും, ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സേനാംഗങ്ങളോട് പറഞ്ഞു.
ജന്തർ മന്തർ പ്രതിഷേധത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇടപെട്ടതെന്ന് സേന നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് സിആർപിഎഫ് മേധാവിയുടെ ഈ പ്രതികരണം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനങ്ങൾക്കും നടപടികൾക്കും താൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ബിഹാറിൽ വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.




