കാസർകോട് എച്ച് വൺ എൻ വൺ (H1N1) ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശിനിയായ യശോദയാണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർക്ക് എച്ച് വൺ എൻ വൺ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു.
യശോദയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റ് ഏഴ് പേർക്കും സമാനമായ ലക്ഷണങ്ങൾ കണ്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ അജാനൂർ മേഖലയിൽ ഷിഗെല്ല ലക്ഷണങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ കാസർകോട് ജില്ലയിൽ പൊതുവെ പനി ബാധിതരുടെ എണ്ണം കൂടുതലാണെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.




