തൃശൂർ: പകൽ സമയത്ത് വീട്ടിൽ കയറി വയോധികയുടെ കഴുത്തിൽ നിന്നു സ്വർണമാല കവർന്ന കേസിൽ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
എരുമപ്പെട്ടി എലിക്കോടൻ പറമ്പിൽ ദിൽജിത്ത്, മുപ്പത്തിയാറ്, ആണ് പിടിയിലായത്. കഴിഞ്ഞ 12-നാണ് സംഭവം നടന്നത്. മകന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന കരിയന്നൂർ അണ്ടേക്കാട്ട് പീടികയിൽ 80-കാരിയായ ബീവാത്തുവിന്റെ മൂന്ന് പവന്റെ സ്വർണമാലയാണ് പ്രതി കവർന്നത്.
പകൽ സമയത്ത് വീട്ടിൽ കയറിയ പ്രതി കട്ടിലിൽ കിടക്കുകയായിരുന്ന ബീവാത്തുവിന്റെ കഴുത്ത് ഞെരിച്ച് സ്വർണമാല ഊരിയെടുക്കുകയായിരുന്നു. കൈയിലെ സ്വർണമോതിരം ഊരാൻ ശ്രമിക്കുന്നതിനിടെ കൈപിടിച്ച് തിരിച്ചതോടെ വയോധികയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് പിടികൂടിയത്.
തൃശൂർ പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കുന്നംകുളം എ.സി.പി മുരളീധരന്റെയും എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ അനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
മോഷ്ടിച്ച സ്വർണമാല ജ്വല്ലറിയിൽ കൊണ്ടുപോയി ഉരുക്കി പുതിയ ആഭരണമാക്കി മാറ്റിയ ശേഷം പണയ സ്ഥാപനത്തിൽ പണയംവെച്ച് പണമാക്കിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.




