വയനാട് തുരങ്കപാത നിർമ്മാണം നടന്നത് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പല സുപ്രധാന നിർദേശങ്ങളും പാലിക്കാതെയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടസാധ്യത മുന്നിൽക്കണ്ടുള്ള കൃത്യമായ മുൻകരുതലുകളോ നിരീക്ഷണമോ ഇല്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോയതെന്നാണ് വ്യക്തമാകുന്നത്.
പാരിസ്ഥിതിക ദുർബല പ്രദേശമായ ഇവിടെ എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിൽ ഉണ്ടാകാമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുൻപ് പാരിസ്ഥിതിക അനുമതി നൽകിയപ്പോൾത്തന്നെ വ്യവസ്ഥ വെച്ചിരുന്നു. പ്രദേശത്ത് എപ്പോഴും കർശന നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കണമെന്നും മണ്ണിടിച്ചിലിന്റെ ചെറിയ സൂചന ലഭിച്ചാൽപ്പോലും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു നിർദേശം.
എന്നാൽ, ഇന്നലെ രാവിലെ 11.30-നാണ് വലിയ ദുരന്തമുണ്ടാകുന്നത് എങ്കിലും, രാവിലെ 8.30-ന് തന്നെ ഇവിടെ മണ്ണ് ഇടിഞ്ഞു തുടങ്ങിയിരുന്നു. ഈ സമയത്ത് യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെ ഭരണസംവിധാനങ്ങൾക്ക് വീഴ്ച സംഭവിച്ചോ എന്ന ചോദ്യം ശക്തമാവുകയാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലും വലിയ വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
നിർമ്മാണത്തിനിടെ ഉണ്ടാകുന്ന വൈബ്രേഷനും മറ്റും എത്രത്തോളം ആഘാതം സൃഷ്ടിക്കുമെന്ന് ഓരോ നിമിഷവും പരിശോധിക്കണമെന്നും, ഇത് ജില്ലാ ഭരണകൂടത്തെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും അറിയിക്കണമെന്നും വനംപരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. വൈബ്രേഷൻ മനസ്സിലാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അത് പ്രവർത്തനക്ഷമമായിരുന്നോ എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കൂടാതെ, നിലവിൽ തയ്യാറാക്കിയ മാപ്പിങ് അപകടമേഖല സാധാരണക്കാർക്ക് തിരിച്ചറിയാൻ പാകത്തിലുള്ളതുമല്ല.
അപകടത്തിന് പിന്നാലെ കള്ളാടിയിലേത് ഒരു മനുഷ്യനിർമ്മിത ദുരന്തമാണെന്ന ആരോപണവുമായി ജില്ലയുടെ ചുമതലകൂടിയുള്ള കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് രംഗത്തെത്തി. പദ്ധതിക്കായി എടുത്ത മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും ഈ ആരോപണം ശരിവെച്ചു. മണ്ണ് മാറ്റണമെന്ന് രണ്ട് തവണ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അത് നടപ്പിലായില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. മണ്ണ് നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നതായി പിഡബ്ല്യുഡിയുടെ മിനിറ്റ്സിലും രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും മണ്ണ് നീക്കാത്ത സാഹചര്യം തന്നെയാണ് അപകട കാരണമായി ചൂണ്ടിക്കാണിച്ചത്.
എന്നാൽ ഈ ആരോപണങ്ങളെയെല്ലാം കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ പൂർണ്ണമായും നിഷേധിക്കുകയാണ്. തങ്ങളുടെ ബൗണ്ടറിക്ക് പിന്നിലുള്ള വനമേഖലയിൽ നിന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് കമ്പനി മാനേജർ സെബാസ്റ്റ്യൻ വ്യക്തമാക്കുന്നത്. നിർമ്മാണ സ്ഥലത്ത് മണ്ണ് കൂട്ടിവെച്ചിരുന്നില്ലെന്നും, വനമേഖലയിലേക്ക് കമ്പനിക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് കമ്പനിയുടെ വാദം. അപകടത്തിന്റെ കാരണം സംബന്ധിച്ച് കരാർ കമ്പനിയും സർക്കാരും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോഴും, വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നത് പദ്ധതിയുടെ സുരക്ഷാ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നു.




