വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ 7 വയസ്സുകാരൻ ലോകിനേനി യാഷ്‌വന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനമാകുന്നു. കുടുംബത്തിന്റെ അവയവദാന സമ്മതത്തോടെ ഹൃദയസ്പർശിയായ ദൗത്യം പുരോഗമിക്കുകയാണ്.
ജൂൺ 26-ന് രാത്രി 7 മണിയോടെ അനുവിജയ് ടൗൺഷിപ്പിൽ സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് യാഷ്‌വൻ അപകടത്തിൽപ്പെട്ടത്. ഒരു ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ കുട്ടിക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.
ഉടൻ സമീപത്തെ ഹെൽത്ത് കെയർ സെന്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ തുടർന്ന് രാത്രി 11 മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ തുടരുന്നതിനിടെ ജൂലൈ 5-ന് രാവിലെ 10.38-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
കുടുംബാംഗങ്ങളുടെ അവയവദാന സമ്മതത്തോടെ യാഷ്‌വന്റെ കരൾ, വൃക്കകൾ, കോർണിയകൾ, ഹൃദയ വാൽവ് എന്നിവ ഉൾപ്പെടെ അഞ്ചുപേർക്ക് പുതുജീവനാകുന്ന ദൗത്യം ആരംഭിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഒരു വൃക്ക കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ് മാർഗം ആംബുലൻസിൽ കൊണ്ടുപോകുകയാണ്. ഗതാഗതം സുഗമമാക്കണമെന്ന് കെ-സോട്ടോ അധികൃതർ അഭ്യർത്ഥിച്ചു.
കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനാണ് ഒരു വൃക്ക സ്വീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മറ്റൊരു വൃക്ക സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിയായ 4 വയസ്സും 10 മാസവും പ്രായമുള്ള കുട്ടിയാണ്.
വൃക്കയുമായി ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്. കാട്ടാക്കട സ്വദേശി വിനോദാണ് ആംബുലൻസ് ഡ്രൈവർ. വൈകിട്ട് നാലോടെ കോഴിക്കോട് എത്തുമെന്നാണ് പ്രതീക്ഷ.




