തിരുവനന്തപുരം വട്ടിയൂർക്കാവിൽ 14 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെതിരെ പൊലീസ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശിയായ ഷാജഹാനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനമേറ്റതായി പരാതിപ്പെട്ട 14 വയസ്സുകാരൻ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കഴിഞ്ഞ ജൂൺ 22-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അമൽ മുഹമ്മദ് എന്ന ബാലനെയാണ് രണ്ടാനച്ഛൻ മർദ്ദിച്ചതെന്നാണ് പരാതി.
വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച ശേഷം തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി മുടിയിൽ പിടിച്ച് തല ചുവരിലിടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
നിലത്തുവീണ കുട്ടിയുടെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വട്ടിയൂർക്കാവ് എസ്.ഐ. അഭിജിത്ത് ബി.യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.




