ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടവാങ്ങിയ സംഭവം നൊമ്പരമാകുന്നു. എറണാകുളം ജില്ലയിലെ കോട്ടുവള്ളിയിലാണ് ഹൃദയസ്പർശിയായ സംഭവം.
കോട്ടുവള്ളി പള്ളിക്ക് സമീപം കൊപ്പറമ്പ് റോഡിലെ കുന്നവീട്ടിൽ ദേവസ്സി ജോസഫ്, ഭാര്യ ഫിലോമിന ജോസഫ് എന്നിവരാണ് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു 85-കാരിയായ ഫിലോമിനയുടെ അന്ത്യം. വൈകുന്നേരം നാല് മണിക്ക് സംസ്കാരം നിശ്ചയിച്ചിരുന്നെങ്കിലും സംസ്കാര ശുശ്രൂഷകൾക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വൈകിട്ട് മൂന്നരയോടെ 89-കാരനായ ദേവസ്സി ജോസഫും അന്തരിച്ചു.
തുടർന്ന് ഇരുവരുടെയും സംസ്കാരം കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ ഒരുമിച്ചാണ് നടത്തിയത്. ജീവിതം മുഴുവൻ കൈകോർത്ത് നടന്ന ദമ്പതികൾ അവസാന യാത്രയും ഒന്നിച്ചായതിന്റെ വികാരഭരിതമായ കാഴ്ചയാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും സമ്മാനിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും സമാനമായൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭർത്താവിന്റെ സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനിടെ ഭാര്യ മരണപ്പെട്ടതായിരുന്നു സംഭവം. ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി.സി. ചെറിയാന്റെ സംസ്കാരം നടക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ അന്തരിച്ചത്.
ജീവിതകാലം മുഴുവൻ ഒപ്പം നിന്ന പ്രിയപ്പെട്ടവരുടെ വേർപാടും അവസാന യാത്രയും ഒരേ ദിവസം സംഭവിച്ച ഈ രണ്ട് സംഭവങ്ങളും നൊമ്പരത്തോടെയാണ് സമൂഹം ഏറ്റുവാങ്ങുന്നത്.




