കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർമെട്രോ പ്രധാനമന്ത്രി നരേന്ദമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യത്തെ വാടർമെട്രോ സംവിധാനത്തിന്റെ ആദ്യഘട്ട സർവീസ് സജ്ജമായിട്ട് ഒരു വർഷമായെങ്കിലും ഔദ്യോഗിക ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പ് നീണ്ടുപോവുകയായിരുന്നു.
ആദ്യ യാത്ര കൊച്ചി ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾഗാട്ടി വരെ പോയി മടങ്ങുകയാണ്. ഈ ബോട്ട് മടങ്ങിയതിന് ശേഷമാകും മന്ത്രി പി രാജീവ് അടക്കമുള്ളമുള്ളവർ വാട്ടർ മെട്രോയിലേക്ക് കയറുക. ഏഴ് വർഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പാണ് വാട്ടർ മെട്രോ. ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. സമ്പൂർണ്ണമായി ശീതീകരിച്ച ഒരു യാത്രാ അനുഭവമാകും വാട്ടർ മെട്രോ. 740 കോടിയാണ് ചെലവഴിച്ചത്.
കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ഗതാഗത സംവിധാനങ്ങളിലെ പുത്തൻ രീതികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വാട്ടർമെട്രോയുടെ വരവ്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ശീതീകരിച്ച ഇലക്ട്രിക് ബോട്ടുകളാണ് കൊച്ചിയിൽ ജനങ്ങളെ കാത്തിരിക്കുന്നത്.
കൊച്ചി നഗരങ്ങളിലെ ഗതാഗതകുരുക്കും കാർബൺ ഫുട്പ്രിന്റും കുറയ്ക്കുന്നതിന് വാട്ടർമെട്രോയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നാണ് കരുതുന്നത്. ജലസ്രോതസ്സുകളെ മലിനമാക്കാത്ത ഇലക്‌ട്രിക്-ഹൈബ്രിഡ് സംവിധാനവും ബോട്ടിലുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് ടെർമിനുകളിൽ നിന്നുമുള്ള സർവീസാണ് ആരംഭിക്കുന്നത്.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാനാകുമെന്നത് യാത്രക്കാരെ വലിയതോതിൽ വാട്ടർ മെട്രോ സംവിധാനത്തിലേക്ക് ആകർഷിക്കുമെന്നാണ് കരുതുന്നത്. ഭിന്നശേഷി സൗഹൃദ ടെർമിനലുകളും ബോട്ടുകളുമാണ് വാട്ടർ മെട്രോയുടേത്. യാത്രക്കാരുടെ എണ്ണം കണക്കാക്കി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോൾ സംവിധാനവും ബോട്ടുകളിലുണ്ട്.
20 മിനിറ്റുകൊണ്ട് ഹൈക്കോടതിയിൽനിന്ന് വൈപ്പിനിലേക്കും 25 മിനിറ്റിനുള്ളിൽ വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്കും എത്താൻ സാധിക്കും. ഈ യാത്രകൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് യഥാക്രമം 20 രൂപയും 30 രൂപയുമാണ്. പ്രതിവാര, പ്രതിമാസ പാസുകളും സ്ഥിരം യാത്രികർക്കായി അധികൃതർ ഒരുക്കിയിട്ടുണ്ട്.
180 രൂപയാണ് പ്രതിവാര പാസിന്റെ നിരക്ക്. പ്രതിമാസ പാസിന് 600-ഉം, ത്രൈമാസ പാസിന് 1500-ഉം രൂപയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. കൊച്ചി മെട്രോ റെയിലിൽ ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ് വാട്ടർ മെട്രോയിലും ഉപയാഗപ്പെടുത്താനാകും. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രചെയ്യാനുള്ള ടിക്കറ്റുകളും വിവിധ യാത്രാ പാസുകളും ലഭിക്കും.
ഇതിനു പുറമെ കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ ഉപയോഗിച്ചും യാത്ര ചെയ്യാം. നിലവിൽ നൂറു പേർക്ക് വീതം യാത്രചെയ്യാനാകുന്ന എട്ട് ബോട്ടുകളാണ് സർവീസ് നടത്തുക. പദ്ധതി പൂർണമാകുന്നതോടെ 38 ടെർമിനുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 സർവീസുകൾ നടത്താൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.