ന്യൂഡല്‍ഹി: മതസ്പര്‍ധ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള 45 യുട്യൂബ് വീഡിയോ കേന്ദ്രം തടഞ്ഞു. 10 ചാനലുകളിലെ വീഡിയോകളാണ് തടഞ്ഞത്. രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് നടപടി. തടഞ്ഞ വീഡിയോകള്‍ 1.3 കോടിയിലധികം ആളുകള്‍ കണ്ടിരുന്നു.
മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുള്ളത്. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ സര്‍ക്കാര്‍ എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്തമായ ഭീഷണികൾ, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവയും ഉൾപ്പെടുന്നു.
അത്തരം വീഡിയോകൾ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകർക്കാനും സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം തടഞ്ഞ ചില വീഡിയോകൾ അഗ്നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീർ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു.
ഉള്ളടക്കം തെറ്റായതും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദവുമായി ബന്ധപ്പെട്ടുള്ളതും ആണെന്നും നിരീക്ഷിച്ചിട്ടുണ്ട്.