കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. നാളെ രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ വെച്ച് പ്രോടെം സ്പീക്കർ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി. സുധാകരൻ ഇന്ന് ലോക്ഭവനിൽ വെച്ച് എംഎൽഎ ആയി പ്രതിജ്ഞയെടുത്തു. കടുത്ത രാഷ്ട്രീയ കൗതുകങ്ങൾ നിറഞ്ഞതാകും നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങുകൾ.
വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 139 അംഗങ്ങളാണ് നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം ഗവർണർ നിയമിച്ച പ്രോടെം സ്പീക്കർ ജി. സുധാകരൻ നാളെ രാവിലെ 9 മണിക്ക് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സിപിഐഎമ്മുമായി ഇടഞ്ഞ്, ഇത്തവണ യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചാണ് ജി. സുധാകരൻ നിയമസഭയിലെത്തിയത്. അതുകൊണ്ട് തന്നെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം അംഗങ്ങൾക്ക് ജി. സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് നാളത്തെ സഭയിലെ ഏറ്റവും വലിയ രാഷ്ട്രീയ കൗതുക കാഴ്ച്ചയാകും.
സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായ ശേഷം മറ്റന്നാൾ (വെള്ളിയാഴ്ച) രാവിലെയാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സ്പീക്കർ സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
സ്പീക്കർ തിരഞ്ഞെടുപ്പും സഭാ നടപടികളും പൂർത്തിയാക്കിയ ശേഷം, ഈ മാസം 29-നാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടക്കുക. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തിലെ പ്രധാന ചർച്ചകൾക്ക് തുടക്കമാകുക.




