കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാലാണ് അടുത്ത മൂന്ന് മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്കൻ ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങളിലേക്കും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ജൂലൈ 20 വരെ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് പ്രവചനം.
അതേസമയം, ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലും ഇടത്തരം ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
പ്രധാന റോഡുകളിൽ വെള്ളക്കെട്ട്, വാഹനയാത്രയിൽ കാഴ്ച മങ്ങൽ എന്നിവ മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.




