മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതികൾക്കിടെ മുസ്ലിം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് പാർട്ടി നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാടാണ് യോഗം നടക്കുക. വിവാദങ്ങൾ ഒഴിവാക്കാൻ ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മന്ത്രിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഭരണനിർവഹണത്തിലെ വീഴ്ചകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. സ്റ്റാഫ് നിയമനങ്ങൾ, പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളും നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വരും.
പാർട്ടി പ്രവർത്തകർക്കും പ്രാദേശിക നേതൃത്വത്തിനും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതികൾ അടുത്തിടെ വ്യാപകമായി ഉയർന്നിരുന്നു. കോൺഗ്രസ് എം.എൽ.എമാർ നൽകുന്ന പരിഗണന പോലും ലീഗ് എം.എൽ.എമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും, പരിപാടികളിലേക്ക് ക്ഷണിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്നുമാണ് പ്രവർത്തകരുടെ ആക്ഷേപം.
പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും, മന്ത്രിമാർക്കിടയിൽ ആവശ്യമായ ഏകോപനം ഇല്ലെന്നുമുള്ള വിമർശനങ്ങളും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് നേതൃത്വം നേരിട്ട് ചർച്ചയ്ക്ക് മുന്നിട്ടിറങ്ങുന്നത്.
അതേസമയം, സ്റ്റാഫ് നിയമനങ്ങളിൽ മന്ത്രിമാർ ഏകപക്ഷീയമായ തീരുമാനങ്ങൾ സ്വീകരിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം.എസ്.എഫ്) രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമായ നിയമനങ്ങളിൽ നേതൃത്വം ഇടപെടണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു. സ്വന്തം താൽപര്യപ്രകാരം ആളുകളെ നിയമിച്ചെന്നാണ് സംഘടനയുടെ വിമർശനം.
പാർട്ടിക്കുള്ളിലെ ഈ പരാതികൾക്കും വിമർശനങ്ങൾക്കും നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നാളത്തെ യോഗത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം.




