സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് വരുമാനം കുത്തനെ കുറഞ്ഞെന്നും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ജില്ലാ കൺവെൻഷൻ പെരുമ്പാവൂരിൽ നടക്കും. രാവിലെ 10 മണിക്ക് മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
തിരക്കേറിയ സമയങ്ങളിൽ സൗജന്യ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഗ്രാമീണ റൂട്ടുകളിൽ പദ്ധതി ഒഴിവാക്കുക, അർഹരായവർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്ന രീതിയിൽ പിങ്ക് ബസുകൾ ഏർപ്പെടുത്തുക, സ്വകാര്യ ബസുകളിലും സീറോ ടിക്കറ്റ് സംവിധാനം നടപ്പാക്കി സർക്കാർ നഷ്ടപരിഹാരം നൽകുക എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങൾ.
കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ജില്ലയിലെ 1200ഓളം സ്വകാര്യ ബസുകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നാണ് ഭാരവാഹികളുടെ ആരോപണം. ഗ്രാമ-നഗര റൂട്ടുകളിൽ പ്രതിദിനം ആയിരം മുതൽ നാലായിരം രൂപ വരെ കളക്ഷൻ കുറയുന്നതായും ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളവും കണ്ടെത്താൻ കഴിയാത്തതിനാൽ പല ബസുകളും ഉച്ചതിരിഞ്ഞുള്ള സർവീസുകൾ ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു.
ചെലവ് കുറയ്ക്കുന്നതിനായി പല ബസുകളിലും ഡോർ ചെക്കർമാരെ ഒഴിവാക്കിയതായും സർക്കാർ പ്രഖ്യാപിച്ച നികുതിയിളവിലൂടെ പ്രതിദിനം ലഭിക്കുന്ന 108 മുതൽ 150 രൂപ വരെയുള്ള ആനുകൂല്യം നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. പ്രതിമാസം ഏകദേശം 50,000 രൂപ വരെ വായ്പ തിരിച്ചടവും മറ്റ് ചെലവുകളും ഉള്ളതിനാൽ സർക്കാർ കൂടുതൽ സഹായം പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രശ്നപരിഹാരത്തിനായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ജൂലൈ 27ന് കോതമംഗലം, 28ന് മൂവാറ്റുപുഴ, 29ന് കൊച്ചി, 30ന് പിറവം, 31ന് അങ്കമാലി, ഓഗസ്റ്റ് 3ന് കാക്കനാട് എന്നിവിടങ്ങളിൽ ധർണ സംഘടിപ്പിക്കും.




