ആർഎസ്എസിനെ കാർബൺ കോപ്പി ആക്കാൻ ശ്രമിക്കുന്ന സംഘടന ആണ് ജമാഅതെ ഇസ്ലാമിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ജമാഅത് ഇസ്ലാമി സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്തിട്ടുണ്ട്. അത് ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും ഒക്കെ ലഭിച്ചിട്ടുണ്ട്.
ജമാഅത് ഇസ്ലാമിയെ മുസ്ലീം ലീഗും മുസ്ലീം സാമൂഹിക സംഘടനകളും അകറ്റി നിർത്തിയിരിന്നു. ഇന്ന് അങ്ങനെ അല്ല, ലീഗിന്റെ രാഷ്ട്രീയ നേതൃത്വം ആയി ജമാഅത് ഇസ്ലാമി മാറി. ആർഎസ്എസിന്റെ മതരാഷ്ട്രത്തിന് ബദൽ അല്ല ജമാഅത് ഇസ്ലാമിയുടെ മതരാഷ്ട്ര വാദം. ജമാഅതെ ഇസ്ലാമിയെ മുന്നണിയിൽ എടുത്തു എന്ന നിലയിൽ ആണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. യുഡിഎഫ് അപകടകരമായ ബാന്ധവത്തിലെന്നും സ്വരാജ് വ്യക്തമാക്കി.
കേരളം നിത്യവിസ്മയമായി നിലനില്‍ക്കുകയാണെന്നും കേരളത്തില്‍ ജനിച്ചവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിപ്പാവങ്ങളുടെ റിപ്പബ്ലിക്കായി ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയെന്നും എം. സ്വരാജ്. കേരള ചരിത്രത്തിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് എം. സ്വരാജ് നേരത്തെ പറഞ്ഞിരുന്നു. സമസ്ത മേഖലയിലും കേരളം ഒന്നാമതായെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ ലോകത്തിനും രാജ്യത്തിനും കേരളം മാതൃകയാണെന്നും എം. സ്വരാജ് പറഞ്ഞു.
നാടിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളാണ് ഒമ്പതര വര്‍ഷം കൊണ്ട് നടപ്പാക്കിയത്. ദേശീയപാത വികസനമടക്കം യുഡിഎഫ് കാലത്ത് മുടങ്ങിക്കിടന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി. മാധ്യമങ്ങള്‍ ഈ നേട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നല്‍കി. ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി. 35 മുകളില്‍ പ്രായമുളള 33 ലക്ഷം വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പോവുകയാണ് എം. സ്വരാജ് പറഞ്ഞു.




