നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാർക്ക് നേരെ നടത്തിയ മർദ്ദനത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിച്ചു. മുൻ അന്വേഷണത്തിന്റെ ഫയലുകൾ കൈമാറാൻ സിറ്റ് നോട്ടീസ് നൽകി. മർദ്ദിച്ച ഗൺമാൻമാരെയും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരെയും ആലപ്പുഴയിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്യുമെന്ന് എസ്‌ഐടി തലവനും ക്രൈംബ്രാഞ്ച് എസ്‌പിയുമായ എ.പി. ഷൗക്കത്തലി വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന വേഗത്തിലാക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.
ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് പിന്നാലെയാണ് സംഘത്തലവൻ എ.പി. ഷൗക്കത്തലി ആലപ്പുഴയിലെത്തിയത്. കേസിൽ നാളെ എസ്‌ഐടിയുടെ സമ്പൂർണ്ണ യോഗം ആലപ്പുഴയിൽ ചേരും. കേസിൽ സാക്ഷികളോ തെളിവുകളോ ഇല്ലെന്നായിരുന്നു നേരത്തെ ജില്ലാ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടാൻ പ്രത്യേക സംഘം തീരുമാനിച്ചത്.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നതാണ്. എന്നാൽ ഇതിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജി ജോസഫ് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ഫോറൻസിക് വിഭാഗത്തിന് എസ്‌ഐടി കത്ത് നൽകിയത്.
അപകടത്തിൽ ക്രൂരമായി മർദ്ദനമേറ്റ നിയുക്ത എംഎൽഎ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴികൾ പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ആലപ്പുഴയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്ന എസ്‌ഐടി, ഒരു മാസത്തിനുള്ളിൽ തന്നെ പൂർണ്ണമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻ സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പുതിയ അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ഏറെ നിർണായകമാണ്.




