കണ്ണൂർ ചൊക്ലിയിൽ 17കാരൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്‌ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് പേരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തി. തുടർന്ന് ബംഗളൂരുവിലും അന്വേഷണം നടത്തും. മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ ശിവസൂര്യയെക്കുറിച്ച് പത്താം ദിവസവും വിവരമൊന്നും ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12.45ന് ശേഷം ശിവസൂര്യ സ്കൂൾ ബാഗുമായി അതിവേഗം പോകുന്നത് സമീപവാസികൾ കണ്ടിരുന്നു. പൂമരം ജംഗ്ഷനിലേക്ക് പോകുന്നതായാണ് രണ്ട് പേർ കണ്ടത്. എന്നാൽ ജംഗ്ഷനിലെ ഒരു സിസിടിവിയിലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
കാശിയിലേക്കെന്ന് പറഞ്ഞാണ് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. മൈസൂരുവിലേക്ക് പോയിരിക്കാമെന്ന സംശയം വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൈസൂരുവിൽ അന്വേഷണം നടത്തുന്നത്.
നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല കൈമാറിയത്. തലശ്ശേരി എഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടരുകയാണ്.




