മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ സിനിമയുടെ ശബരിമല ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം നടത്താനാകില്ല. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ വരുന്നതിനാലാണ് അനുമതി നിഷേധിച്ചത്.
പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരണത്തിന് അനുമതി നൽകാനാകില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. അതേസമയം, റാന്നി വനം ഡിവിഷന്റെ പരിധിയിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. പമ്പ വരെയുള്ള പ്രദേശങ്ങൾ റാന്നി വനം ഡിവിഷന്റെ പരിധിയിലാണ്. ഇതനുസരിച്ച് പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളിൽ നാളെ ചിത്രീകരണം നടക്കും.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. സന്നിധാനത്തും പരിസരത്തും ചിത്രീകരണത്തിന് ദേവസ്വം ബോർഡ് നേരത്തെ ഉപാധികളോടെ അനുമതി നൽകിയിരുന്നു. എന്നാൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതോടെ സന്നിധാനത്തെ ചിത്രീകരണം ഒഴിവാക്കേണ്ടിവന്നു.
മകരവിളക്ക് കാലത്ത് ശബരിമലയിൽ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചത് നേരത്തെ വിവാദമായിരുന്നു. ഇത്തവണ കൃത്യമായ അനുമതിക്കായി അപേക്ഷ നൽകിയ ശേഷമാണ് ദേവസ്വം ബോർഡ് ചിത്രീകരണത്തിന് അനുമതി നൽകിയത്.
മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തിജീവിതങ്ങളിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയം. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. ശബരിമല പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.




