തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നതായി കെ.എസ്.ഇ.ബി. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ആകെ ഉപയോഗം.
രാത്രികാല വൈദ്യുതി ആവശ്യകത 5,305 മെഗാവാട്ട് ആയി ഉയർന്നതോടെ ഇന്ന് ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. ഇതോടെ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് കേരളത്തിലെ നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചു. പവർ ഗ്രിഡ് വഴി കേരളത്തിന് കൂടുതൽ വൈദ്യുതി ലഭിച്ചതിനൊപ്പം പവർ എക്സ്ചേഞ്ച് വഴിയും ആവശ്യമായ വൈദ്യുതി ലഭിച്ചു. 700 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നെങ്കിലും മതിയായ വൈദ്യുതി ലഭിച്ചതായാണ് കെ.എസ്.ഇ.ബി അറിയിച്ചത്.
കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത് രണ്ടാമത്തെ ദിവസമാണ് ഇന്നലെ.
അതേസമയം, രാത്രികാല വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെ.എസ്.ഇ.ബി ദീർഘകാല വൈദ്യുതി കരാറിൽ ഒപ്പിട്ടു. കരാർ പ്രകാരം രാത്രികാലങ്ങളിൽ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. 2028 മാർച്ച് മുതൽ വൈദ്യുതി ലഭിച്ചുതുടങ്ങും. 25 വർഷത്തേക്കാണ് കരാർ.




