പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ടെൻഡർ നടപടികൾ പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല.
സീസണിന് ഒരു മാസം മുമ്പെങ്കിലും മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കേണ്ടതാണെങ്കിലും ഇത്തവണ നടപടികൾ വൈകുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ പൂർത്തിയായിട്ടില്ല. ശുചിമുറികളും വിരിപ്പുകളും ഉൾപ്പെടെയുള്ളവയുടെ ശുചീകരണവും തുടങ്ങിയിട്ടില്ല.
സാധാരണ നാല് മാസത്തോളം സമയമെടുത്താണ് ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. സെപ്റ്റംബർ പകുതിയോടെ 80 ശതമാനം ജോലികളും പൂർത്തിയാക്കുന്നതാണ് പതിവ്. എന്നാൽ ഇത്തവണ ടെൻഡർ നടപടികൾ പോലും പൂർത്തിയാകാത്തത് ആശങ്ക ഉയർത്തുകയാണ്.
അതേസമയം, തീർഥാടകർക്ക് ആവശ്യമായ അരവണ ഡപ്പികളും ഫ്ലിപ്പ് ലിഡുകളും ഇതുവരെ ആവശ്യത്തിന് സംഭരിച്ചിട്ടില്ല. അരവണ ഡപ്പികൾ ഓഗസ്റ്റിൽ തന്നെ എത്തേണ്ടതായിരുന്നെങ്കിലും ഇതിനായുള്ള ടെൻഡർ നടപടികൾ ഇപ്പോഴാണ് ആരംഭിച്ചത്.
മണ്ഡലകാലം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങൾ വൈകുന്നത് തീർഥാടകരുടെ യാത്രയെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.




