തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ. ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള ശ്രമം തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നാൽ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന സൂചനയും മന്ത്രി നൽകി.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ എത്ര വില കൊടുത്തും വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. നാഷണൽ തെർമൽ പവർ കോർപറേഷനെയും ഇതിനായി സമീപിക്കും. വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള ബദൽ മാർഗങ്ങൾ തേടി കെ.എസ്.ഇ.ബി ഉന്നതതല സംഘം ഇന്ന് സ്വയംപര്യാപ്തമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും.
അതേസമയം, പന്ത്രണ്ട് ദിവസത്തിന് ശേഷം വൈദ്യുതി മുടങ്ങാത്ത രാത്രിയുടെ ആശ്വാസത്തിലാണ് സംസ്ഥാനത്തെ ജനങ്ങളും കെ.എസ്.ഇ.ബിയും. ഇതിനിടെ മുൻ സർക്കാരിന്റെ കാലത്ത് ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വാക്പോരും തുടരുകയാണ്.
കെ.എസ്.ഇ.ബി മുൻ ചെയർമാൻ ബി. അശോക് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെ.എസ്.ഇ.ബി എംപ്ലോയീസ് ഫെഡറേഷൻ കൺവീനറും മുൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ ഡോ. എം.ജി. സുരേഷ് കുമാർ രംഗത്തെത്തി. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കാൻ ഗൂഢാലോചന നടത്തിയതിൽ ഒന്നാം പ്രതി ബി. അശോകാണെന്നാണ് സുരേഷ് കുമാറിന്റെ ആരോപണം.




