തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയ ചങ്ക്സ്, മുട്ട എന്നിവ നൽകണമെന്നാണ് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്തിന്റെ ശുപാർശ.
മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്ത് കോടി രൂപയോളം ലാഭിക്കാനാകുമെന്നാണ് കണക്ക്. തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ഇതുവഴി കഴിയുമെന്നാണ് ജയിൽ വകുപ്പിന്റെ വിലയിരുത്തൽ.
നിലവിൽ ആഴ്ചയിൽ ഒരിക്കൽ മട്ടനും രണ്ടുതവണ മീനും തടവുകാർക്ക് നൽകുന്നുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന് 140 ഗ്രാം മീൻകറിയും ശനിയാഴ്ച 100 ഗ്രാം മട്ടനുമാണ് നൽകുന്നത്.
മട്ടനായി പ്രതിവർഷം 5.72 കോടി രൂപയും മത്സ്യത്തിനായി 4.8 കോടി രൂപയുമാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നൽകിയാൽ ചെലവ് 1.26 കോടി രൂപയായി കുറയുമെന്നാണ് കണക്ക്. മീനിന് പകരം സോയ ചങ്ക്സും മുട്ടയും നൽകാൻ 3.4 കോടി രൂപ മതിയാകുമെന്നും ജയിൽ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മട്ടൻ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന ആരോഗ്യപരമായ വിലയിരുത്തലും ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




