മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലായിരുന്നു ആദ്യ ആക്രമണം. പുലർച്ചെയുണ്ടായ വെടിവെപ്പിൽ സെയ്‌നെഹ് സിംഗ്സിറ്റും ഭാര്യ ലിങ്സംഗായിയും കൊല്ലപ്പെട്ടു. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് വച്ചാണ് ലിങ്സംഗായ് മരിച്ചത്. സെയ്‌നെഹ് സിംഗ്സിറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സുരക്ഷാസേന നിലയുറപ്പിച്ച സ്ഥലത്തിന് സമീപത്താണ് ആക്രമണമുണ്ടായതെന്ന് കുക്കി സംഘടനകൾ ആരോപിച്ചു.
ഇതിന് പിന്നാലെ നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിലും ആക്രമണമുണ്ടായി. അരിയുമായി സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ജൂലി ഗാങ്തെയും താംഗ്രോയൽ ഗാങ്തെയും കൊല്ലപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ ആക്രമികൾ തട്ടിക്കൊണ്ടുപോയതായി സംശയമുണ്ട്.
ആക്രമണങ്ങൾക്ക് പിന്നിൽ നാഗാ വിമത ഗ്രൂപ്പുകളാണെന്ന് കുക്കി-സോ സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർ സ്ഥിരീകരണം നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
ആക്രമണത്തിൽ ഉൾപ്പെട്ടവരെ 24 മണിക്കൂറിനകം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കുക്കി-സോ, നാഗാ നേതാക്കളുമായി മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് കൂടിക്കാഴ്ചകൾ തുടരുന്നതിനിടെയാണ് മണിപ്പൂരിൽ വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.




