കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM) മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവർ ഐഐഎം ക്യാമ്പസ് വിടും.
ഐഐഎം ഡയറക്ടറുടെ നേതൃത്വത്തിലാണ് മന്ത്രിമാർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തെ നേതൃത്വം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് ശിൽപശാലയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
മന്ത്രിമാർക്കായി ഐഐഎമ്മിൽ ശിൽപശാല സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും ഐഐഎമ്മിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
ഭരണരംഗത്തെ പുതിയ വെല്ലുവിളികളും സാങ്കേതികവിദ്യയുടെ വളർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മന്ത്രിമാർക്ക് കൂടുതൽ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.




