വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനമായ ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം വെച്ച സംഭവത്തിൽ നടൻ വിക്രമിനോട് വിശദീകരണം തേടി വനംവകുപ്പ്. മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകണമെന്നാണ് നോട്ടീസിലെ നിർദേശം.
വിവാദമായതിനെ തുടർന്ന് കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ലാർ ഗിബ്ബൺ ഇനത്തിലെ കുരങ്ങുകളുടെ കൈമാറ്റത്തിനും കൈവശം വയ്ക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്.
അപൂർവ ഇനം വന്യജീവികളെ കൈവശം വയ്ക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ പാലിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് വനംവകുപ്പ് പരിശോധിക്കുന്നത്. കുരങ്ങ് നടന്റെ കൈവശം എങ്ങനെ എത്തിയെന്നും അന്വേഷണം നടക്കുകയാണ്.
മണിപ്പൂർ സ്വദേശിയുടെ പേരിൽ 2020ൽ എട്ട് ലാർ ഗിബ്ബണുകൾ കൈവശമുണ്ടെന്ന് സർക്കാരിന്റെ പരിവേഷ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് കുരങ്ങുകളെ ജൂൺ അഞ്ചിന് ഈറോഡിലെത്തിക്കുകയും തുടർന്ന് ഓഗസ്റ്റ് അഞ്ചിന് ചെന്നൈയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായും സൂചനയുണ്ട്. നടന്റെ മകളുടെ ഭർതൃപിതാവിന്റെ ഫാംഹൗസിലേക്കാണ് ഇവയെ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിവരം.
അപൂർവ ഇനത്തിൽപ്പെട്ട വന്യജീവികളെ വ്യക്തികൾ കൈവശം വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്. വനംവകുപ്പിന്റെ നോട്ടീസിന് വിക്രം നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.




