തിരുവനന്തപുരം: സംസ്ഥാന പൊലീസിന് കൂടുതൽ ജനസൗഹൃദ മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. പദ്ധതിയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ എത്തിച്ചേരാവുന്ന സേവനകേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കിന് പുറമേ സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ട്രാൻസ്‌ജെൻഡർ വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക സഹായ സംവിധാനങ്ങളും മൈ പൊലീസ് സ്റ്റേഷനുകളിൽ ഒരുക്കും.
സൈബർ ക്രൈം സംബന്ധിച്ച സഹായവും നിയമസഹായവും ഉൾപ്പെടെയുള്ള സേവനങ്ങളും പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭ്യമാകും. ചടങ്ങിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.
അതേസമയം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് നൽകിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. നാളെ മുതൽ സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്കായിരിക്കും.
അതേസമയം, 63 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായി തുടരും. 203 എസ്.എച്ച്.ഒമാരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റാനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
പൊലീസ് സ്റ്റേഷനുകളെ കൂടുതൽ ജനകീയവും സേവനാധിഷ്ഠിതവുമായ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ക്രമീകരണം.




