സർക്കാർ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സർക്കാർ ജനപക്ഷ സർക്കാരായി മാറിക്കഴിഞ്ഞുവെന്ന് മന്ത്രി സി.പി. ജോൺ. കേരളത്തിലേക്ക് വലിയ തോതിലുള്ള നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും യുവാക്കൾക്ക് തൊഴിൽ തേടി നാട് വിടേണ്ട സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടോയെന്നത് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് വിശ്രമം ലഭിക്കുന്നില്ലെന്ന പരാതികൾ തനിക്കും ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ ഉത്തരവിനായി കാത്തുനിൽക്കാതെ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് കെഎസ്ആർടിസി തന്നെ വഹിക്കുമെന്നും സി.പി. ജോൺ അറിയിച്ചു.
മുതലപ്പുഴിയിൽ കാണാതായ കുടുംബത്തെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. സ്കൂബ സംഘം ഇന്നലെ തന്നെ തിരച്ചിൽ നടപടികൾ ആരംഭിച്ചിരുന്നു. കുടുംബത്തിന്റെ വികാരം മനസ്സിലാക്കുന്നുവെന്നും സർക്കാരിനോട് എങ്ങനെ പ്രതികരിച്ചാലും അതിൽ പരിഭവമില്ലെന്നും മന്ത്രി പറഞ്ഞു.
ആറന്മുളയിലെ വാഹനവുമായി ബന്ധപ്പെട്ട സംഭവത്തിലും മന്ത്രി പ്രതികരിച്ചു. വാഹനത്തിൽ നടന്നത് മോഡിഫിക്കേഷനല്ലെന്നും സാഹചര്യം കൂടി പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരമാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്നും വ്യക്തമാക്കി.
ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ ഒരു ചൂണ്ടുപലകയാണെന്നും മന്ത്രി സി.പി. ജോൺ കൂട്ടിച്ചേർത്തു.




