കോഴിക്കോട്: വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരിക്കേസില്‍ അന്വേഷണത്തിന് നിര്‍ണായകമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അറസ്റ്റിലായ അധ്യാപിക കീര്‍ത്തനയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചത്.
ഫോണില്‍ നിന്ന് ലഹരി ഇടപാടുകളെക്കുറിച്ചുള്ള ചാറ്റുകളും എന്‍ഡിപിഎസ് കേസിലെ പ്രതികളുമായുള്ള സംഭാഷണങ്ങളും ഫോട്ടോകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ലഹരി വില്‍പ്പനയ്ക്കായി വിദ്യാര്‍ഥികളെയോ കുട്ടികളെയോ ഉപയോഗിച്ചിരുന്നോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
അതേസമയം, കേസില്‍ ഇന്നലെ കീര്‍ത്തനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ നിര്‍ണായക വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിള്‍ പേ ഇടപാടുകള്‍ നടത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കേസില്‍ കീര്‍ത്തനയുള്‍പ്പെടെ മൂന്ന് അധ്യാപികമാരും ജിജില്‍, സഫ്‌വാന്‍ എന്നീ യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ച ശേഷമാണ് ആവശ്യക്കാര്‍ എംഡിഎംഎ വാങ്ങിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
വയനാട് സ്വദേശിയായ 22-കാരനാണ് കേസിലെ പ്രധാന കണ്ണിയെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ പ്രതികളും വയനാട് സ്വദേശിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.
കേസില്‍ ഒടുവില്‍ അറസ്റ്റിലായത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനുമായ ജിജിലാണ്. അധ്യാപികമാര്‍ വയനാട് സ്വദേശിക്ക് നേരിട്ടും ജിജില്‍ മുഖേനയും പണമിടപാടുകള്‍ നടത്തിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.




