ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
രോഗീ പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ, പെരുമാറ്റ രീതി, സേവന ധാർമികത എന്നിവയിൽ പരിശീലനം നൽകും. മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കാനാണ് നിർദേശം. മെഡിക്കൽ കോളേജ് മുതൽ താലൂക്ക് വരെയുള്ള ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകും. ആശുപത്രികളിലെ സുരക്ഷ ജീവനക്കാർക്കും നിർബന്ധിത പരിശീലനം നൽകും.




