സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെഎസ്ഇബിയുടെ അടിയന്തര നീക്കം. 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ തീരുമാനം. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം അധിക വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തിലാണ് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുക.
ഒരു യൂണിറ്റിന് 5.96 രൂപ അടിസ്ഥാന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനായി റെഗുലേറ്ററി കമ്മീഷനിൽ കെഎസ്ഇബി അപേക്ഷ സമർപ്പിച്ചു. അനുമതി ലഭിച്ചാൽ ഉടൻതന്നെ വൈദ്യുതി ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തൽ.
അധിക വൈദ്യുതി വാങ്ങുന്നതിലൂടെ നിലവിലെ പ്രതിസന്ധിക്ക് ഭാഗിക പരിഹാരം കാണാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. പീക്ക് സമയത്തെ അധിക ആവശ്യകത പരിഹരിക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതും പരിഗണനയിലുണ്ട്.
ഡീപ് പോർട്ടൽ വഴി ഹ്രസ്വകാല അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതും ആലോചനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 23ന് ശേഷമുണ്ടാകും.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കുമെന്നാണ് സൂചന. മഴ ലഭിക്കാത്ത സാഹചര്യത്തിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണം അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ ഇടവിട്ട് പലതവണ വൈദ്യുതി മുടങ്ങിയതായും പരാതിയുണ്ട്.
15 മുതൽ 30 മിനിറ്റ് വരെ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും പല സ്ഥലങ്ങളിലും ഇതിലും കൂടുതൽ സമയം വൈദ്യുതി തടസ്സപ്പെട്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. കൃത്യമായ സമയക്രമം അറിയിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു. എസി, അലങ്കാര വിളക്കുകൾ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി മറികടക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.




